Wednesday, April 11, 2012

പൂശ്‌ ബശ്‌ലാമാ മദ്ബഹാ മ്‌ ഹസിയാനാ..

 രു പുരോഹിതന്‍റെ   ആരംഭവും അവസാനവും മദ്ബഹായിലാണ്. അതായത്‌ പുരോഹിതന്‍ ജനിക്കുന്നതും മദ്ബഹായില്‍; അവസാനം കബറിടത്തിലേയ്ക്ക്‌ യാത്രയാകുന്നതും മദ്ബഹായില്‍ നിന്ന്‌. മേല്‍പട്ടക്കാരന്‍ മദ്ബഹായില്‍ - ബലിപീഠത്തിനു മുന്‍പില്‍ - ജനങ്ങളെ സാക്ഷിയാക്കി റൂഹായെ വിളിച്ച്‌ പുരോഹിതനെ ജനിപ്പിക്കുന്നു. കര്‍ത്താവിന്‍റെ   തിരുമേശ ചുംബിച്ച്‌ ശുശ്രുഷ ആരംഭിക്കുന്ന വൈദീകന്‍റെ   അവസാന യാത്രയും മദ്ബഹായുടെ മുന്‍പില്‍ നിന്നാണ്‌. തനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട മദ്ബഹായെ - ബലിപീഠത്തെ - പ്രതീകാത്മകമായി ചുംബിപ്പിച്ചു കൊണ്ടാണ്‌ മരണമടഞ്ഞ പുരോഹിതനെ സഹ കശീശമാര്‍ കബറിടത്തിലേക്ക്‌ യാത്രയാക്കുന്നത്‌...

പൂശ്‌ ബശ്‌ലാമാ മദ്ബഹാ...... (പാപ പരിഹാര പ്രദമായ മദ്ബഹായെ സമാധാനത്തോടെ വസിക്കുക) 


ഇടവകയില്‍ ശുശ്രൂഷാ സ്ഥാനമേല്‍ക്കുന്ന പുരോഹിതന്‍ അദ്യം സന്ദര്‍ശിക്കുതും മദ്ബഹായാണ്‌. സ്ഥലം മാറിപോകുമ്പോള്‍ എറ്റവും അവസാനം യാത്രാമൊഴി ചൊല്ലുതും മദ്ബഹായോട്‌ തന്നെയണ്‌. പുരോഹിതന്‍റെ   ജീവിതത്തിലെ എറ്റവും പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമായ സ്ഥലമാണിത്‌. മദ്ബഹാ, ബേസ്ക്കുദിശാ, ബലിപീഠം, ത്രോണോസ്‌, ജീവന്‍റെ   മേശ, കര്‍ത്താവിന്‍റെ   കബറിടം എന്നൊക്കെ അറിയപ്പെടുന്ന ഈ അതി വിശുദ്ധ സ്ഥലത്താണ്‌ പുരോഹിതന്‍ എപ്പൊഴും അഭയം പ്രാപിക്കുക.... തന്‍റെ സ്വപ്നങ്ങളും ദു:ഖങ്ങളൂം സന്തോഷവും ഒക്കെ പങ്കുവയ്ക്കുന്നതും മുന്‍പോട്ടുള്ള യാത്രയില്‍ ശക്തി സംഭരിക്കുന്നതും ത്രിത്വത്തിന്‍റെ സിംഹാസനമായ തന്‍റെ   പ്രിയപ്പെട്ട മദ്ബഹായില്‍ നിന്നു തന്നെ.

ജീവിതകാലം മുഴുവന്‍ കര്‍ത്താവിന്‍റെ   ഭവനത്തില്‍ വസിച്ച്‌ അവിടുത്തെ ബലിപീഠത്തില്‍ ശുശ്രുഷ ചെയ്യാനുള്ള തീക്ഷ്ണതയാണ്‌ (സങ്കീ:27) ഒരുവന്‍ പുരോഹിതനാവുന്നതോടെ ലഭ്യമാവുക. പരിശുദ്ധ മദ്ബഹായില്‍ പ്രവേശിച്ച്‌ സ്വര്‍ഗ്ഗീയ സിംഹാസനത്തിന്‍റെ   ഛായയില്‍ ഭൂമിയില്‍ സ്ഥാപിതമായിരിക്കുന്ന ഉന്നത ബലിപീഠത്തില്‍ ശുശ്രുഷ ചെയ്യാനുള്ള കൃപ ലഭിക്കലാണ്‌ പൌരോഹിത്യം (പട്ടം കൊടുക്കല്‍ ശുശ്രുഷാ ക്രമം, സീറോ മലബാര്‍ സഭ). ഈ അതി വിശുദ്ധ സ്ഥലത്ത്‌ ഫലം ചൂടി നില്‍ക്കുന്ന വിശിഷ്ട സസ്യമാകാനും അവിടെ നിരന്തരം പ്രണമിക്കാനുമുള്ള വിളിയാണിത്‌ (പട്ടം കൊടുക്കല്‍ ശുശ്രുഷാ ക്രമം, സീറോ മലബാര്‍ സഭ). ഈ മനോഭാവത്തോടെ മദ്ബഹായ്ക്ക്‌ മുന്‍പില്‍ ശമുവേലിനെ പോലെ (1 ശമുവേല്‍ 3,3) ശാന്തമായി ഉറങ്ങാന്‍ കഴിയുന്ന പുരോഹിതനാണ്‌ യഥാര്‍ത്ഥത്തില്‍ ഭാഗ്യവാന്‍. 

പഴയ നിയമത്തില്‍ പൂര്‍വ്വ പിതാക്കന്‍മാരും പ്രവാചകന്‍മാരും ബലിപീഠം നിര്‍മ്മിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്തതായി കാണാം. ഇത്‌ ദൈവത്തിന്‍റെ  പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു. എങ്ങനെ ബലിപീഠം നിര്‍മ്മിക്കണമെന്നും എപ്രകാരം അത്‌ പരിപാവനമായി കാണണമെന്നും വി. ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. സൃഷ്ടി 8/20 (നോഹ),  സൃഷ്ടി 12/7,22/9 (അബ്രാഹം), സൃഷ്ടി. 26/25 (ഇസഹാക്ക്‌), സൃഷ്ടി 33/20 (യാക്കോവ്‌) പുറ 17/15 (മോശ), 1 ശമു 7/17 (ശമുവേല്‍), 1 രാജാ 18/31-32 (ഏലിയാ) പുറ 27/1-8 (ബലിപീഠം നിര്‍മ്മിക്കേണ്ടവിധം).
ഈ യഹുദ പാരമ്പര്യത്തില്‍ നിന്നാണ്‌ എല്ലാ എപ്പിസ്ക്കോപ്പല്‍ സഭകളും ബലിപീഠത്തിന്‍റെ  പരിശുദ്ധി ഉള്‍ക്കൊണ്ടിരിക്കുക. എല്ലാ സഭകളിലും പള്ളിയിലെ ഏറ്റവും പരിശുദ്ധമായ സ്ഥലമാണ്‌ മദ്ബഹാ. പരസ്ത്യ സഭകള്‍ തിരശ്ശീല ഉപയോഗിച്ച്‌ മദ്ബഹാ മറയ്ക്കുന്നതും അതുകൊണ്ട്‌ തന്നെ. ത്രോണോസിന്‍മേല്‍ സ്ളീവായും, ഏവന്‍ഗേലിയോനും, കാസയും, പീലാസയുമല്ലാതെ മറ്റൊന്നും വയ്ക്കാന്‍ പാടില്ലെന്നും നിഷ്കര്‍ഷിക്കാന്‍ കാരണം അതിന്‍റെ   പരിശുദ്ധി കൊണ്ടു തന്നെയാണ്‌. മേല്‍പട്ടക്കാരന്‍ മൂറോന്‍ തൈലം ഉപയോഗിച്ച്‌ ബലിപീഠം മുഴുവന്‍ അഭിഷേകം ചെയ്താണ്‌ അത്‌ കൂദാശ ചെയ്യുക. അപ്രകാരമുള്ള കൂദാശ കഴിഞ്ഞാല്‍ ഒരോ ബലിപീഠവും ത്രിത്വത്തിന്‍റെ   സിംഹാസനവും, കര്‍ത്താവി ന്‍റെ  കബറിടവും, ജീവന്‍റെ   മേശയും, ബലിപീഠവുമായി മാറുകയാണ്‌. ഈ അര്‍ത്ഥങ്ങളെല്ലാം ഒരുപോലെ ഉള്‍ക്കൊള്ളുന്നതു കൊണ്ടാണ്‌ മദ്ബഹായ്ക്ക്‌ (ബലിപീഠത്തിന്‌) സീറോ മലബാര്‍ കുര്‍ബാനയില്‍ "ബേസ്‌ കുദിശാ" എന്ന പദം കൂടെ കൂടെ ഉപയോഗിച്ചു കാണുക.

 സീറോ മലബാര്‍ സഭയില്‍ ഹുത്താമ്മയ്ക്ക്‌ ശേഷം പുരോഹിതന്‍ "ബേസ്‌ കുദിശ" ചുംബിച്ച്‌ യാത്രാ വന്ദനം പറയുന്നുണ്ട്‌. ഇത്‌ പുരോഹിതന്‍റെ     മാത്രം അവകാശമായതു കൊണ്ടാണ്‌ അത്‌ രഹസ്യവും നിശബ്ദമായും ചെയ്യുക. ആരാധനാ ക്രമത്തില്‍ നേതൃത്വ ശുശ്രുഷ വഹിക്കുന്ന പുരോഹിതന്‌ ബലിപീഠത്തോടുള്ള ബന്ധം അങ്ങേയറ്റം അഭേദ്യവും, ഊഷ്മളവും ഹൃദ്യവുമാണ്‌. തന്‍റെ  ഏറ്റവും പ്രിയപ്പെട്ട ബേസ്‌ കുദിശയോട്‌ നിറഞ്ഞ സന്തോഷത്തോടും സമാധാനത്തോടും കൂടി യാത്ര പറഞ്ഞ്‌ അതിനെ അഗാധമായി ചുംബിച്ച്‌ ആശ്ളേഷിച്ച്‌ പുരോഹിതന്‍ യാത്രയാവുന്നു. 
"പാപ പരിഹാരമായ മദ്ബഹായെ സമാധാനത്തോടെ വസിക്കുക" എന്ന് പറഞ്ഞാണ്    പുരോഹിതന്‍  ബലിപീഠത്തെ ചുംബിക്കുക.  ഈ സമാധാനാശംസ ഒരു യാത്രാ വന്ദനമാണ്‌. നീയെനിക്കിന്ന്‌ നല്‍കിയ ഉത്ഥാന സമാധാനം ഇനിയും മറ്റുള്ളവര്‍ക്ക്‌ നല്‍കണമേയെന്നുള്ള അഭ്യര്‍ത്ഥനയാണിത്‌. എനിക്ക്‌ ശക്തിയും ബലവും പ്രത്യാശയും പാപ പരിഹാരവും നല്‍കിയതു പോലെ എനിക്ക്‌ ശേഷം വരുന്നവര്‍ക്കും നല്‍കുക എന്ന ഓര്‍മ്മപ്പെടുത്തലാണിത്‌. ഉത്ഥാന പ്രത്യാശയാല്‍ എന്‍റെ   ദു:ഖമകറ്റിയ കബറിടമേ നിനക്ക്‌ വന്ദനം എന്നാണിതിന്റെ പൊരുള്‍.

എത്ര മഹത്ത്വരമാണ്‌ കര്‍ത്താവിന്‍റെ   മദ്ബഹാ. അവിടുത്തെ സിംഹാസനവും കബറിടവും എത്ര മഹനീയമാണ്‌ ഈ മഹനീയ ത്രോണോസ്‌ പാപ പരിഹാര പ്രദമായിരിക്കുന്നത്‌ പോലെ ഒരോ പുരോഹിതനും പാപ കറയേശാതെ അതില്‍ ശുശ്രുഷ ചെയ്യാനിടയാകട്ടെ. തങ്ങളുടെ ദു:ഖങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളുമൊക്കെ ഈ ബേസ്‌ കുദീശായുടെ മുന്‍പില്‍ ഇറക്കിവയ്ക്കാന്‍ അവര്‍ക്കാകട്ടെ. കര്‍ത്താവിന്‍റെ   ബലിപീഠത്തിന്‌ മുന്‍പില്‍ കുരിവിയും ചെങ്ങാലിയും പാര്‍ക്കുവാന്‍ കൂട്‌ കൂട്ടുന്നതു പോലെ (സങ്കീ:84,3)ഒരോ പുരോഹിതനും മദ്ബഹായില്‍ ആദ്യാവസാനം അഭയം പ്രാപിക്കട്ടെ.

ചവറപ്പുഴ ജയിംസച്ചന്‍